Friday 2 March 2012

ചലനം

കറങ്ങുന്ന പങ്കയില്‍ നിന്നും ഇപ്പോള്‍ ഒരു കൊടുങ്കാറ്റ് രൂപമെടുക്കുന്നു .എല്ലാം തകര്‍ത്തെറിയുന്ന കാറ്റിന്‍റെ ആസക്തി കിടപ്പുമുറിയിലെ സജ്ജീകരണങ്ങളെ ചിതറിക്കുന്നു .വന്യമായ രതിയുടെ മുരള്‍ച്ചകള്‍..അന്യോന്യമനുഭവിക്കുന്നതിന്‍റെ തീവ്രത സീല്‍ക്കാരങ്ങളിലൂടെ മുറി മുഴുവനും പരക്കുന്നു.ഇഴ വേര്‍പെടുത്താനാവാത്ത ഒരു കുരുക്കില്‍ നിഴലുകളിപ്പോള്‍ ബന്ധനസ്ഥരായി..അണപൊട്ടിയ ജലപ്രവാഹത്തിന്‍റെ പ്രവചിക്കാനാവാത്ത ചലനങ്ങളോടെ അവര്‍ ആടിത്തിമര്‍ക്കുന്നു.
പിന്നെ, ഭോഗത്തിന്‍റെ ഉയര്‍ച്ചയില്‍ നിന്നും ഒരഗ്നിപര്‍വതം പുക തുപ്പുന്നു .കറങ്ങുന്ന പങ്കയുടെ ചിറകുകള്‍ ,തിളച്ചു മറിയുന്ന ലാവയുടെ ആവേഗത്തോടെ പര്‍വതമുഖത്തുനിന്നും ....അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്ന കിതപ്പുകള്‍ടക്കിടയിലേക്ക് ..
ഇവിടെ വച്ചായിരിന്നു അയാളുടെ സ്വപ്നം മുറിഞ്ഞു വീഴുന്നത് .
തികച്ചും അലങ്കോലപ്പെടാത്ത കിടപ്പുമുറിയുടെ നേരറിവിലേക്ക് അയാളിപ്പോള്‍ കണ്ണ് തുറക്കുന്നു .മറിഞ്ഞു വീണു മേശവിരിയില്‍ നനവ്‌ പടര്‍ത്തിയ ഒരു ചായ പാത്രം,ചിതറിപ്പോയ പുസ്തകങ്ങള്‍ ,പരകോടി ബീജങ്ങള്‍ ഉണങ്ങി പിടിച്ച ,ഭോഗത്തിന്‍റെ സര്‍വ്വഭാവങ്ങള്‍ക്കും സാക്ഷിയായ ഒരു കിടക്കവിരി ....സ്വപ്നത്തിലെ പ്രതീകങ്ങള്‍ക്കായി അയാള്‍ മുറി മുഴുവന്‍ കണ്ണോടിച്ചു .
പക്ഷേ,നിശ്ചലമായ ജനാലവിരികള്‍ ,മേശമേല്‍ ഒതുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും ചായപാത്രവും,ചുളിവ് പോലും വീഴാത്ത കിടക്കവിരി ,വിയര്‍പ്പ് മണക്കാത്ത തലയിണകള്‍ ....അങ്ങിനെ എല്ലാം പഴയതുപോലെ. രതിഗന്ധമുയരാത്ത കിടപ്പുമുറിയില്‍ ,അയാളുടെ തൊട്ടു മുകളിലായി ,കാലങ്ങളോളം കറങ്ങാതെ ...പങ്ക.അതിന്‍റെ ചിറകുകള്‍ക്കിടയിലൂടെ പടര്‍ന്നു പടര്‍ന്നു മാറാലവള്ളികള്‍.അയാളുടെ ഉള്ളില്‍ നിന്നും പതിഞ്ഞൊരു കരച്ചില്‍ ഉയര്‍ന്നു ,
"ദൈവമേ,അവളിപ്പോള്‍ എത്തുമല്ലോ .."
കിടക്കയില്‍ നിന്നും എണീല്‍ക്കാനാവാതെ ,തളര്‍ച്ചയുടെ പിടിയില്‍ പെട്ട് ,നിസ്സഹായനായി അയാള്‍ .ഈയടുത്ത കാലത്താണ് തീവ്രവേഗത്തോടെ കറങ്ങുന്ന ഒരു പങ്ക അയാളുടെ സ്വപ്നങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയത്.വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ ഭാര്യയുടെ സാമീപ്യം തന്നെ ചലനം കൊള്ളിക്കുന്നില്ല എന്ന സത്യം അയാള്‍ തിരിച്ചറിഞ്ഞു .അവളുടെ നിമ്നോന്നതങ്ങളിലൂടെ വിരലുകള്‍ പായിക്കുമ്പോളെല്ലാം തനിക്ക് ഉണര്‍വ് തോന്നാത്തതെന്തെയെന്നു അയാളെ ഭയപ്പെടുത്തി ..നാഭിക്ക് താഴെ മരവിച്ചു പോയൊരു ....
പിന്നീട് ,മുരളുകയും പതിയെ വിതുമ്പുകയും മാത്രം ചെയ്യുന്ന ഒരു പങ്ക അയാള്‍ക്ക് മുകളില്‍ ഒരറിവായി നിറഞ്ഞു.
ഓരോ രാത്രികളിലും തൊട്ടടുത്ത്‌ നിന്നും ഉയര്‍ന്നു പൊങ്ങുന്ന നിശ്വാസങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അയാള്‍ വൃഥാ പണിപെട്ടു.
"ഇന്ന് വേണ്ട .നാളെയാവാം ...".ഭാര്യയോട് ഓരോ രാത്രിയിലും അയാള്‍ ആവര്‍ത്തിച്ചു.ഇത് പറയുമ്പോള്‍ അതിഭീകരമായ കുറ്റബോധം അയാളെ ഉലച്ചുകൊണ്ടിരുന്നു .
ഇതിപ്പോള്‍ എത്രാമത്തെ തവണ ..കണക്കുകള്‍ ഒരിക്കലും അയാള്‍ ഇഷ്ടപെട്ടിരുന്നില്ല .എല്ലായ്പോഴും കണക്കുകളോട് തോറ്റുകൊടുത്തിട്ടേ ഉള്ളൂ ഇതുവരെ .പരാതികളും കരച്ചിലും നിറഞ്ഞ ഒരു മുഖം എപ്പോളും അയാളിലേക്ക് ഓടിയെത്തുന്നു .
അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ അയാള്‍ക്ക് ഭയമാണ് ..ആ കണ്ണുകളിലെ ഭാവം വായിച്ചെടുക്കണമല്ലോ എന്നാ ഭീതി അയാളെ എല്ലായ്പ്പോളും നിശബ്ധനും നിരാശനുമാക്കി.
"ദൈവമേ,അവളിപ്പോള്‍ എത്തുമല്ലോ .."അയാളുടെ ഉള്ളിലെ പങ്ക മുരളുകയും കിതക്കുകയും ചെയ്തു.
അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കഴുകി അടുക്കി വയ്ക്കുന്നതിന്‍റെ ശബ്ദം. ഇനി അല്‍പ്പ സമയത്തിന്നുള്ളില്‍ അവളെത്തും,ഒരു രാത്രി മുഴുവന്‍ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍.കുളിച്ചു വിടര്‍ത്തിയിട്ട മുടിയോടെ ,മദിപ്പിക്കുന്ന ചലനങ്ങളോടെ ,കണ്ണുകളില്‍ ആയിരം ഭാവങ്ങള്‍ തിരികത്തിച്ചു കൊണ്ട് ,ചുണ്ടുകളില്‍ ദാഹത്തിന്‍റെ മുദ്ര പതിപ്പിച്ചുവച്ച്, കരവിരുതിന്‍റെ ആയിരം വിരലുകളുമായി,ഇളകിമറിയുന്നൊരു കടല്‍ പോലെ,ഒരു കാറ്റിന്‍റെ ആവേഗത്തോടെ .....അവളെത്തും.പാതിമുറിഞ്ഞ സ്വപ്നത്തില്‍ നിന്നും അയാള്‍ വിയര്‍ത്തുണര്‍ന്നു .
കറങ്ങാത്ത പങ്ക ഒരു ഓര്‍മ്മപ്പെടുത്തലായി അയാള്‍ക്ക്‌ മുകളിലുണ്ട് .രക്ഷപെടാനെന്ന പോലെ ,നെഞ്ചിന്‍ കൂടിലേക്ക് മുഖം പൂഴ്ത്തി അയാള്‍ .പിന്നെ തനിക്ക് മാത്രം കേള്‍ക്കാവുന്ന ഒരു വിതുമ്പലിലേക്ക് അയാള്‍ വീണു.

No comments:

Post a Comment