Saturday 3 March 2012

അമ്മാമ്മ

ലോകസിനിമയില്‍ ഫിലോമിനക്ക് മാത്രം അഭിനയിച്ചു
പ്രതിഫലിപ്പിക്കാവുന്ന ഒരു കഥാപാത്രമായിരുന്നു എന്‍റെ അമ്മാമ്മ(ഞങ്ങള്‍ തൃശ്ശൂര്‍ നസ്രാണികള്‍ അമ്മൂമ്മയെ അമ്മാമ്മ എന്നാണു വിളിക്കുക).ഒരേ സമയം കരുണയും ക്രോധവും കൊണ്ട് നടക്കുന്ന രൂപം.എപ്പോള്‍ ഏതു പുറത്തു വരും എന്ന് പറയാനാവില്ല.അമ്മാമ്മയെ കുറിച്ചുള്ള ആദ്യ ഓര്‍മ്മ ഞങ്ങള്‍ക്ക് ചോറ് വാരി തരാന്‍ പടിയുടെ പുറത്തു റോഡിലേക്ക് നോക്കി യുള്ള ഇരിപ്പാണ്.റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കി,ചെറിയ ഈണത്തില്‍ ഓരോ ഉരുള ഉരുട്ടി ഞങ്ങള്‍ കുട്ടികള്‍ക്ക് വായിലിട്ടു തരും.അപ്പോള്‍,അതിലെ കടന്നു വരാവുന്ന പള്ളി വികാരി ജോസച്ചനെ കാണുമ്പോള്‍ 'ഈശോ മിശിഹാക്കും സ്തുതിയായിരിക്കട്ടെ'യെന്നു പറയാനായി എഴുന്നേല്‍പ്പിച്ചു നിര്‍ത്തും.ഇടക്ക് ഒന്ന് പറയട്ടെ,ഈ ജോസച്ചന്റെ ലാമ്പി സ്കൂട്ടര്‍ ഞങ്ങളുടെ നാട്ടില്‍ വളരെ പ്രസിദ്ധമായ ഒന്നാണ്.വളരെ ചെറിയ ഒച്ചയെ ഉള്ളൂ;ഒരു അഞ്ചു കിലോമീറ്റര്‍ വരെ കേള്‍ക്കാവുന്നത്.നടത്തറ പള്ളിയില്‍ ജോസച്ചന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആക്കിയാല്‍ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബിഷപ്‌ ഹൌസില്‍ മെത്രാന്‍ അറിയും'ആ,നമ്മടെ ജോസച്ചന്‍ സ്റ്റാര്‍ട്ട്‌ ആയീട്ട്ണ്ട്"..ഞങളുടെ നാട്ടില്‍ കുട്ടികള്‍ വാശി പിടിച്ചാല്‍ അമ്മമാര്‍ പറയും,"മിണ്ടാണ്ടിരുന്നോ,ജോസച്ചന്റെ സ്കൂട്ടര്‍ വര്ന്ണ്ട്"...പക്ഷെ സ്കൂട്ടര്‍ പോലെയായിരുന്നില്ല ആളുടെ സ്വഭാവം.നല്ല തങ്കപ്പെട്ട പള്ളീലച്ചന്‍ ആയിരുന്നു അദ്ദേഹം..കുടുംബ വഴ ക്കുകളില്‍ മധ്യസ്ഥം വഹിച്ചു വഹിച്ചു ഒരു പുണ്ണിയാളന്‍ ആകാനുള്ള സകല അര്‍ഹതയുള്ള ഒരാളായിരുന്നു..
അമ്മാമ്മക്ക് പ്രായം മൂത്ത് മൂത്ത് കുട്ടിയെ പോലെ പെരുമാറും ചിലപ്പോള്‍.അപ്പനോട് വഴക്കിട്ടു വല്യപ്പന്റെ വീട്ടിലേക്കു കെ ട്ടും കെട്ടി ഒരു പോക്കാണ് .കുറച്ചു നാള്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ഞങ്ങള്‍ക്ക് നാരങ്ങ മിട്ടായിയും വാങ്ങിയായിരിക്കും വരിക.തന്‍റെ മടികുത്തില്‍ കെട്ടി വച്ചിരിക്കുന്ന മുറുക്കാന്‍ പൊതിയില്‍ ഭദ്രമായി വച്ചിരിക്കുന്ന കാശ് എണ്ണികൊടുക്കാന്‍ ചിലപ്പോള്‍ അമ്മാമ്മ പറയും.ചുണ്ണാമ്പിന്റെയും പുകയിലയുടെയും മണമുള്ള പല പല നോട്ടുകള്‍ മടക്കി വച്ചിരിക്കും.എണ്ണി തിട്ടപെടുത്തി കൊടുത്താല്‍ മിട്ടായി വാങ്ങാന്‍ അമ്പത് പൈസ തരും.
ഒരിക്കല്‍ അപ്പനുമായി വഴക്കിട്ട് അമ്മാമ്മ ഒരു കടുംകൈ ചെയ്തു.രാവിലെ മുതല്‍ അപ്പനെ ചീത്ത പറയാന്‍ തുടങ്ങിയതാണ്.പിന്നെ കെട്ടുകെട്ടാന്‍ തുടങ്ങി.ഇറങ്ങി പുറപ്പെടാനായി.അപ്പന് ദേഷ്യം വന്ന്,ഭാണ്ടകെട്ട് എടുത്തു മുകളിലെ പറത്തിലേക്ക് (മുറിയിലെ മുകളിലുള്ള തട്ട്)ഒറ്റ എറുകൊടുത്തു."ഇനി,അമ്മ്യെങ്ങടാ തെണ്ടി സര്‍ക്കീട്ട് പോവ്വാന്നു ഇനിക്കൊന്നു കാണണം".ഇതും പറഞ്ഞു അപ്പന്‍ പറമ്പിലേക്ക് പോയി.അമ്മാമ്മ കൂട്ടിലിട്ട വെരുകിനെപോലെ കുറെ ഇറയത്ത് നടന്നു.."ഡാ,ദേവസ്സ്യെ..നിന്നെ ഞാന്‍ ഒരു പാടം പടിപ്പിക്കൂട്ട്രാ..നോക്കിക്കോ"..അടുക്കളവാതില്‍ പടിയിലിരുന്ന എന്‍റെ മുകളിലൂടെ,പി.ടി .ഉഷ ഹര്‍ഡില്‍ ചാടിയതുപോലെ പറന്നു അമ്മാമ്മ പുറത്തു ചാടി..ഓടി,മുള്‍വേലി കെട്ടിയ കിണറിലേക്ക് ഒരു ചാട്ടം.താഴെ,കിണറില്‍ നിന്നും വെള്ളം ഇടിഞ്ഞി റ ങ്ങിയ ശബ്ദം..ഞാന്‍ ഓളിയിട്ടു,"അമ്മെ,ദേ അമ്മാമ്മ കെണറ്റീ ചാടി"..അതിലും വലിയ ഓളിയിട്ടു അമ്മ അടുക്കളയില്‍ നിന്നും പുറത്തു ചാടി..കിണറ്റിലെ മുള്‍വേലിയില്‍ പിടിച്ചു താഴേക്ക്‌ നോക്കി അമ്മ..അമ്മക്ക് തല ചുറ്റുന്ന സ്വഭാവമുള്ളതു കൊണ്ട്,അമ്മയും കിണറ്റില്‍ വീഴുമെന്നു ഞാന്‍ ഭയന്നു...'ഡാ,പോയി അപ്പനെ വിളിക്കാടാ"അമ്മ അലറി .അത് നടത്തറ മുഴുവന്‍ കേട്ടു.ഏതാനും മിനിട്ടുകള്‍ക്കകം വീട്ടില്‍ നിറയെ ആള്‍ക്കാര്‍.ഞാന്‍ അപ്പനെ വിളിക്കാന്‍ പറമ്പിലേക്ക് ഓടി."അപ്പോ,അമ്മാമ്മ കെണറ്റീ ചാടി".അപ്പന്‍ കൈകോട്ട് വലിച്ചെറിഞ്ഞ്,മില്‍ഖാ സിംഗ് ഓടിയപോലെ കിണറ്റിന്‍ കരയിലേക്ക് പാഞ്ഞു..
അപ്പോളേക്കും ,നടത്തറ സെന്‍ററില്‍ നിന്നും യൂണിയന്‍കാര്‍ എത്തിയിരുന്നു. അവര്‍ കയറിട്ടു,താഴേക്കു ഒരു കസേര ഇറക്കാനുള്ള ശ്രമത്തിലാണ്."അമ്മാമ്മ വടിയായീട്ടുണ്ടാവ്വോ അമ്മേ"..എന്‍റെ സംശയത്തിന്‍റെ പുറത്തു അമ്മയുടെ വക രണ്ടു അടി കിട്ടി...രക്ഷാപ്രവര്‍ത്തകരുടെ ഇടയിലൂടെ, ഞാന്‍ കിണറ്റിലേക്ക് നോക്കി,.അമ്മാമ്മയെ കാണാന്‍ പറ്റുമോ..
നോക്കുമ്പോളതാ അമ്മാമ്മ ,വെള്ളത്തിന്‌ മുകളില്‍,ബാക്ക് സ്ട്രോക് (മലര്‍ന്നു കിടന്നു നീന്തുന്നത്) അടിക്കുന്നു..ഒരു കുഴപ്പവുമില്ല.!!!!

No comments:

Post a Comment